Proverbs 7

1മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു

എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.
2നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും
നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.
3നിന്റെ വിരലിന്മേൽ അവയെ കെട്ടുക;
ഹൃദയത്തിന്റെ പലകയിൽ എഴുതുക.
4ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക;
വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക.
5അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും
ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
6ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ
അഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ
7ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു;
യൌവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.
8അവൻ വൈകുന്നേരം, സന്ധ്യാസമയത്തു,
ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
9അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു,
അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.
10പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും
ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.
11അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു;
അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.
12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;
ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
13അവൾ അവനെ പിടിച്ചു ചുംബിച്ചു,
ലജ്ജകൂടാതെ അവനോടു പറയുന്നതു:
14എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;
ഇന്നു ഞാൻ എന്റെ നേൎച്ചകളെ കഴിച്ചിരിക്കുന്നു.
15അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു
നിന്നെ എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.
16ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും
മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.
17മൂറും അകിലും ലവംഗവുംകൊണ്ടു
ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
18വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം;
കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.
19പുരുഷൻ വീട്ടിൽ ഇല്ല;
ദൂരയാത്ര പോയിരിക്കുന്നു;
20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു;
പൌൎണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.
21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു
അധരമാധുൎയ്യംകൊണ്ടു അവനെ നിൎബ്ബന്ധിക്കുന്നു.
22അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
23പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ
കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും
കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
24ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;
എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ.
25നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു;
അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.
26അവൾ വീഴിച്ച ഹതന്മാർ അനേകർ;
അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു.
27അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു;
അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.
Copyright information for Mal1910